Sunday 7 June 2015

സോജാ .. രാജകുമാരീ ...

പള്ളി കുളത്തിലെ പടവുകള്‍ക്കരികില്‍ ചെരുപ്പും കുടയും വെച്ച് കുഞ്ഞീത്‌ മൊല്ലാക്ക പടവുകള്‍ ഇറങ്ങി തെളിഞ്ഞ വെള്ളത്തിലേക്കിറങ്ങി .. കടുങ്ങാലി മീനുകള്‍ കാലില്‍ കൊത്തുന്നു .. അത് ഒരു തരം സുഖമുള്ള ഇക്കിളി ആണ്. കുറച്ചു നേരം അങ്ങിനെ നിന്നു ആ ഇക്കിളിയുടെ സുഖം ആസ്വതിച്ചു ..
പള്ളി കുളത്തില്‍ വെള്ളം പറ്റെ താഴ്ന്നിരിക്കുന്നു .. പണ്ട് എത്ര വേനല്‍ ഉണ്ടായാലും പള്ളി കുളത്തില്‍ നല്ലോണം വെള്ളം ഉണ്ടാവും..
ഇപ്പൊ കാലം വല്ലാതെ മാറി .. മനുഷ്യനും ലോകവും ഒക്കെ മാറി .. ഇക്കാലത്ത് ഒക്കെ ഒരു പുതിയ കോലം ആണ് ...കലാവസ്ഥ യും താളം തെറ്റി .. .
ഇക്കൊല്ലത്തെ വേനല്‍ .. സഹിക്കാന്‍ കഴിയുന്നില്ല ....
..
റബ്ബേ .. നീ തന്നെ തുണ .. ഞങ്ങളെ കാത്തു രക്ഷിക്കണേ ... കുഞ്ഞീത്‌ മൊല്ലാക്ക മൌനമായി പ്രാര്‍ഥിച്ചു ...
പിന്നെ കയ്യില്‍ വെള്ളം കോരി എടുത്തു ...
ബിസ്മില്ലാഹി റ ഹമാനി റഹീം .... കയ്യും മുഖവും കാലും ഒക്കെ വിധിപ്രകാരം കഴുകി പടവുകള്‍ കയറി ചെരുപ്പിട്ട് കുടയും എടുത്തു പള്ളിയിലേക്ക് നടന്നു ..
പള്ളിയുടെ വാതില്‍ തുറന്നു അകത്തേക്ക് കയറി... എന്നിട്ട് ബാക്കി ഉള്ള വാതിലുകളും ജനലുകളും തുറന്നിട്ടു .. പള്ളി തൊടിയില്‍ നിന്നും ചൂടുള്ള ഒരു നരച്ച കാറ്റ് പള്ളിക്കുള്ളിലേക്ക് അടിച്ചു...
സുബഹി നിസ്കാരം കഴിഞ്ഞു എല്ലാരും പോയാല്‍ മൊല്ലാക്ക പള്ളി അടക്കും .. പിന്നെ ഉച്ചക്കുള്ള നിസ്കാരത്തിനു വേണ്ടിയേ പള്ളി തുറക്കൂ ...
മൊല്ലാക്ക ചുമരില്‍ തൂക്കിയിരിക്കുന്ന ക്ലോക്കിലേക്ക് നോക്കി .. സമയം പതിനൊന്നര .. ബാങ്ക് കൊടുക്കാന്‍ ഇനിയും സമയം ഉണ്ട് ...മൊല്ലാക്ക "രണ്ടു റ ക അത്ത് " സുന്നത്ത് നിസ്കരിച്ചു .. എന്നിട്ട് പുറത്തെ പള്ളിയുടെ ചാരുപടിയില്‍ കാലും നീട്ടി ചാരി ഇരുന്നു . അവിടെ ഇരിക്കുമ്പോള്‍ പള്ളിത്തൊടിയില്‍ നിന്നും അടിക്കുന്ന കാറ്റ് കിട്ടും. ചൂടിനു കുറെ സമാധാനം കിട്ടും ..
കുഞ്ഞീത്‌ മൊല്ലാക്ക പള്ളി തൊടിയിലേക്ക്‌ നോക്കി .. മയിലാഞ്ചി ചെടികളും കാട്ടു പൊന്തകളും കൊണ്ട് ആകെ കാട് മൂടി കിടന്നിരുന്ന പള്ളി ത്തൊടി ആകെ ഉണങ്ങി വരണ്ടു കിടക്കുന്നു. പഴകി ദ്രവിച്ച തും , പുതിയതും ആയ മീസാങ്കല്ലുകള്‍ ആകാശ ത്തേക്ക് ഉയര്‍ന്നു നില്കുന്നു . എത്ര എത്ര മനുഷ്യരാണ് അവിടെ ഉറങ്ങുന്നത് . എത്ര എത്ര ആശകളും മോഹങ്ങളും ആണ് അവിടെ ഉപേക്ഷിക്കപെട്ടിട്ടുള്ളത് .. എത്ര എത്ര രഹസ്യങ്ങള്‍ ആണ് ആണ് കുഴിച്ചു മൂടപെട്ടിട്ടുള്ളത് .
. എല്ലാവരും അവസാനം ....
എന്നിട്ടും മനുഷ്യന്‍റെ അഹങ്കാരവും , ഗര്‍വ്വും, ശത്രുതയും , വിദ്വേഷവും ഒന്നും ഒന്നും കുറയുന്നില്ലല്ലോ ...
കുഞ്ഞീത്‌ മൊല്ലാക്ക ഒരു ദീര്ഗ ശ്വാസം വിട്ടു.. ആ തൊടിയില്‍ രണ്ടു മീസാന്‍ കല്ലുകള്‍ക്കിടയില്‍ അവള്‍ ഉറങ്ങുന്നുണ്ട് .. കുഞ്ഞായിഷ ...
കാതിലും കഴുത്തിലും ചിറ്റും ചങ്കെ ലസ്സും കൊരലാരവും അണിഞ്ഞു , കയ്യില്‍ മൈലാഞ്ചി ചോപ്പ് ഇട്ട് ഒരു കെ സ്സ് പാട്ടിന്‍റെ ഇശ ലിനോടൊപ്പം തന്‍റെ ഒപ്പരം ജീവിതം തുടങ്ങിയവള്‍ ..
പണ്ട് .. സുബഹി നിസ്കാരം കഴിഞ്ഞു ഒത്തുപള്ളിയിലെ കുട്ടികള്‍ക്ക് പാഠം ഒക്കെ പറഞ്ഞു കൊടുത്തു , അങ്ങാടി യില്‍ ഒക്കെ ഒന്ന് ചുറ്റി കറങ്ങി പുരേക്ക് കയറി ചെല്ലുമ്പോഴേക്കും പത്ത് മണി കഴിഞ്ഞിരിക്കും . ചെന്ന് കയറുമ്പോള്‍ തന്നെ വെളിച്ചെണ്ണയില്‍ കടുകും ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ചു ഉണ്ടാക്കിയ കൂട്ടാ ന്‍റെ മണം മൂക്കിലേക്ക് തുളഞ്ഞു കയറും .. തൊടിയില്‍ നിന്നും കിട്ടുന്ന എല്ലാ പച്ചക്കറിയും കൊത്തി നുറുക്കി ആണ് അത് ഉണ്ടാക്കുന്നത്‌ ... ആ കൂട്ടാനും കഞ്ഞിയും പ്ലേറ്റിലേക്ക് വിളമ്പി കുഞ്ഞായിഷ തന്നെ കാത്തിരിക്കുന്നുണ്ടാവും .. അതും കുടിച്ചു ചാരുകസേരയില്‍ ഇരുക്കുംപോഴേക്കും അവള്‍ നല്ല കിളി അടക്ക ഇടിച്ചു , തളിര്‍ വെറ്റിലയില്‍ നൂറും , ഒരു നുള്ള് പൊകലയും തേച്ചു തരും . അപ്പോഴേക്കും തൊട്ടടു ത്തുള്ള മേശമേല്‍ വെച്ചിരിക്കുന്ന ഗ്രാമ ഫോണ്‍ റിക്കാര്‍ഡ റില്‍ ഒരു റിക്കോര്ഡ് പ്ലേറ്റ് ഇട്ടു പാട്ട് കേള്‍ക്കും ..
സൊ ജാ രാജ കുമാരി .. സോജാ ... സൈഗാള്‍ പാടി തുടങ്ങും ..
മുറുക്കാ ന്‍റെ ലഹരിയില്‍ പാട്ടും കേട്ട് കണ്ണും അടച്ചു കിടക്കുമ്പോ അവള്‍ ചോദിക്കും ...
ങ്ങള്‍ ആരെ കിനാ കാണാ ...
ഒരു രാജകുമാരീനെ ...
ഞാന്‍ അല്ലെ ആ രാജകുമാരി ...
അപ്പോള്‍ അവളുടെ തുടയില്‍ ഒരു പിച്ച് കൊടുക്കും .. അവള്‍ ചിരിച്ചുകൊണ്ട് അകത്തേക്ക് പോവും ...
മൊല്ലാക്ക ഒന്ന് ഇളകി ഇരുന്നു .. അത്തറ് മണക്കുന്ന സുഖമുള്ള ഓര്‍മകളില്‍ നിന്നും മൊല്ലാക്ക തിരിച്ചു വന്നു ...
രണ്ടു കൊല്ലായി അവള്‍ ഇവിടെ പള്ളി ക്കാട്ടില്‍ ഉറങ്ങുന്നു .. അവളുടെ ഖബറിന്റെ അടുത്ത് വേറെ ഒരു ഖബര്‍ കുഴിചിട്ടിട്ടുണ്ട് .. മൊല്ലാ ക്കാക്ക് ഉറങ്ങാന്‍ ...
-- ന്‍റെ ഇടത്തെ മുല യില്‍ ഒരു കുരു .. കുറെ ദിവസം ആയി .. ഇപ്പൊ നല്ല തടിപ്പും ചോപ്പും.. കുത്തുന്ന വേദനയും ഉണ്ട് ..
ഒരു ദിവസം പുരെയിലേക്ക് വന്നപ്പോ കുഞായിശുവിന്റെ വാക്കുകള്‍ ..
അതായിരുന്നു തുടക്കം .. പിന്നെ എത്ര എത്ര മരുന്നുകള്‍ .. ഡോക്ടര്‍മാര്‍ .. ലൈറ്റ് അടിച്ച ചികിത്സ.. കാന്‍സര്‍ ആണെന്നാണ് ഡോക്ടര്‍ പറഞ്ഞത് .. ഒരുപാട് പെണ്ണുങ്ങള്‍ക്കും ഇപ്പൊ ഇത് ഉണ്ടത്രേ ..
വേദന യുടെ കാലങ്ങള്‍ .. കണ്ണിലെ തിളക്കവും , കുസൃതിയും ഒക്കെ വറ്റി ഉണങ്ങിയ മരച്ചുള്ളിപോലെ ആയി അവള്‍.
ഒരു ദിവസം....
സുബഹി നിസ്കാരം കഴിഞ്ഞു പള്ളിയില്‍ നിന്നും വീട്ടിലേക്കു ചെന്നു . അവള്‍ക്കു അസുഖം ആയതില്‍ പിന്നെ ഓത്ത് പള്ളിയിലേക്ക് പഠിപ്പിക്കാന്‍ പോയിട്ടില്ല ... അപ്പോള്‍ അവളുടെ അവസ്ഥ ..
ലക്ഷണം കണ്ടപ്പോള്‍ തന്നെ മനസ്സിലായി .. വേഗം അവളുടെ തല മടിയില്‍ വെച്ച് കാതില്‍ അന്ത്യ കലിമ ചൊല്ലികൊടുത്തു .. അത് ഏറ്റു ചൊല്ലി അവള്‍ കണ്ണുകള്‍ അടച്ചു .. >>
മൊല്ലാക്ക ആകെ ഒന്ന് വിയര്‍ത്തു .. അപ്പോള്‍ തന്നെ അവളുടെ ഖബരിടത്തിലേക്ക് പോകണം എന്ന് തോന്നി .. അവിടെ ചെന്ന് രണ്ടു കയ്യും ഉയര്‍ത്തി പടച്ച റബ്ബിനോടു അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു
മടങ്ങാന്‍ നേരം അവളുടെ ഖബറിലെ ഉണങ്ങിയ ഒരു മയിലാഞ്ചി കൊമ്പ് മോല്ലാക്കാ ന്‍റെ തുണിയില്‍ കൊളുത്തി ...
മൊല്ലാക്ക ആ കമ്പ് പൊട്ടിച്ചു കളഞ്ഞു പിന്തിരിഞ്ഞു നടന്നു ...
അപ്പോള്‍ അയാളുടെ മനസ്സില്‍ സൈഗാള്‍ വീണ്ടും പാടാന്‍ തുടങ്ങി ..
" സോജാ രാജകുമാരീ .. സോജാ ..."

Wednesday 3 June 2015

പാവകുട്ടി

സിഗ്നല്‍ ചോപ്പില്‍ വണ്ടി നിറുത്തി പച്ച കത്തുന്നതും കാത്തു
ഇരിക്കുമ്പോഴാണ് ഫോണ്‍ റിംഗ് ചെയ്തത്.. ഹോം എന്ന തലകെട്ടില്‍ നമ്പര്‍ തെളിഞ്ഞു . പച്ച സിഗ്നല്‍ എപ്പോ വേണമെങ്കിലും കത്താം. അതുമല്ല ട്രാഫിക് പോലീസ് എങ്ങാനും കണ്ടാല്‍ ..
ഗോപന്‍ ഫോണ്‍ എടുത്തില്ല ....ഇനി ഓഫീസില്‍ എത്തിയിട്ട് തിരിച്ചു വിളിക്കാം ...വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് അഞ്ചു മിനുട്ടുപോലും ആയില്ല .. അപ്പോഴേക്കും എന്താ അവള്‍ വിളിക്കാന്‍ ...
അല്ലെങ്കിലും പ്രത്യേകിച്ച് ഒരു കാരണവും അവള്‍ക്കു വേണ്ടല്ലോ .. ഇങ്ങനെ വിളിചോണ്ടിരിക്കും ...
സിഗ്നല്‍ പച്ച കത്തി ...
ഗോപന്‍റെ ഓഫീസും താമസിക്കുന്ന ഫ്ലാറ്റും തമ്മില്‍ ആകെ പതിനഞ്ചു മിനുറ്റ് കാര്‍ യാത്രക്കുള്ള ദൂരമേ ഉള്ളൂ ...
കാര്‍ പാര്‍ക്ക് ചെയ്തു ..ഗോപന്‍ ഇറങ്ങി .. അപ്പോഴേക്കും ഫോണ്‍ രണ്ടാമതും റിംഗ് ചെയ്തു.. അതെ നമ്പര്‍ ..
ഗോപന്‍ ഫോണ്‍ എടുത്തു .. ഹലോ എന്ന് പറഞ്ഞു ..
അപ്പുറത്ത് നിന്നും അവളുടെ ശബ്ദം.. ..
ഏട്ടാ .. മോള്‍ ചായ് കുടിക്കുന്നില്ല .. ഏട്ടന്‍ ഒന്ന് പറ അവളോട്‌ ..
അയാള്‍ക്ക്‌ ദേഷ്യം വരുന്നുണ്ടായിരുന്നു ....എങ്കിലും അത് കടിച്ചു പിടിച്ചു ഗോപന്‍ പറഞ്ഞു ...
എന്താ മാലൂ ... ഈ ചെറിയ കാര്യത്തിനൊക്കെ നീ ഇങ്ങനെ ഫോണ്‍ ചെയ്യണോ ...നീ തന്നെ അല്ലെ അവളെ കൊഞ്ചി ച്ച് വഷളാക്കിയത് ...എന്തെങ്കിലും നല്ലത് പറഞ്ഞു ചായ കുടിപ്പിക്ക് ..
ഈ ഏട്ടന് എന്നോട് ഒരു സ്നേഹവും ഇല്ല ... അവള്‍ ചിണുങ്ങാന്‍ തുടങ്ങുന്നു എന്ന് തോന്നിയപ്പോ ഗോപന്‍ ഫോണ്‍ കട്ട് ചെയ്തു ...
ഗോപന്‍റെ ഇട നെഞ്ചില്‍ സങ്കടം പെരുക്കാന്‍ തുടങ്ങി .. അതിന്‍റെ തിരയിളക്കം അയാളുടെ കണ്ണിലും ഉണ്ടായി .. അറിയാതെ കണ്ണ് നീര്‍ പുറത്തേക്കു ചാടി..ആരും കാണാതിരിക്കാന്‍ വേഗം കര്ചീഫു എടുത്തു അയാള്‍ കണ്ണ് തുടച്ചു ഓഫീസിലേക്കുള്ള ലിഫ്റ്റില്‍ കയറി ...
"ഗൂധു മോര്‍ നിംഗ്" .. ഓഫീസിലെ അ ക്കൌണ്ടണ്ട് ആണ്. ഈജിപ്ഷ്യന്‍ .. ഇന്ഗ്ലീഷ് ഭാഷ ഇത്ര വൃത്തികെട്ട രീതിയില്‍ സംസാരിക്കുന്ന ഒരു മനുഷ്യനെ ഗോപന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല ... തിരിച്ചു അയാളെ വിഷ് ചെയ്തു ഗോപന്‍ തന്‍റെ കാബിനുള്ളിലേക്ക് കയറി.. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ...
ദുബായി യിലെ പ്രശസ്തമായ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഓഫീസ് മാനേജര്‍ ആണ് ഗോപന്‍ .
മെയിലുകള്‍ എല്ലാം ചെക്ക് ചെയത് .. മറുപടി അയക്കാന്‍ തുടങ്ങുമ്പോഴേക്കും കാബിന്‍ ഡോര്‍ തുറന്നു സരിഗ വന്നു .. ഓഫീസില്‍ കൂടെ ജോലി ചെയ്യുന്ന ആളാണ്‌ . ആര്‍ക്കി ടെക് ട്ട്‌ ആയി ആണ് ജോലി ചെയ്യുന്നത് .... ഭര്‍ത്താവും ഒരു ആണ്‍കുട്ടിയും ഉണ്ട്..
ഹായ് .. ഗോപന്‍ .. എന്താ വിശേഷം ..
ഹായ് .. എന്ത് വിശേഷം .. ആസ് യൂഷ്വല്‍ ..
മാലുവിന് എങ്ങിനെ ഉണ്ട്... ?
അവളുടെ പതിവ് ചോദ്യം ...
കുഴപ്പം ഇല്ല .. പതിവ് ഉത്തരം ..അവള്‍ കാബിനില്‍ നിന്നും ഇറങ്ങി പോയി ...
തന്നെ കുറിച്ച് , മാലുവിനെ കുറിച്ച് എല്ലാം അവള്‍ക്കറിയാം .. എല്ലാം അവളോട്‌ പറഞ്ഞിട്ടുണ്ട് ...
എന്നാല്‍ ഗോപന് പേടി തുടങ്ങിയിരിക്കുന്നു .... മാലുവിന് ഇപ്പോള്‍ കുറച്ചുകൂടി വ്യത്യാസങ്ങള്‍ ഇല്ലേ എന്നാ തോന്നല്‍ ..
തൊട്ടതിനും പിടിച്ചതിനും ഒക്കെ പിണക്കം.. ദേഷ്യം.. ചിണുങ്ങല്‍ ...
എപ്പോഴും മോളെ കുറിച്ചുള്ള വിജാരം മാത്രം .. അവളെ കുളിപ്പിക്കുക.. ഒരുക്കുക.. ഭക്ഷണം കൊടുക്കുക .. ഉറക്കുക .. ഈ ചിന്തകള്‍ മാത്രം. എപ്പോഴും അവളെ കുറിച്ച് മാത്രം തന്നോട പറയുക ...
വേണ്ടിയിരുന്നില്ല .. തന്‍റെ കൂടെ അവളെ കൂട്ടെണ്ടിയിരുന്നില്ല .. ഗോപന് തോന്നി.. നാട്ടില്‍ തന്നെ നിറുത്തിയാല്‍ മതിയായിരുന്നു .. അമ്മയും അമ്മ മ്മയും ഒക്കെ പറഞ്ഞതാ..
പകഷെ.. അവളെ ഒറ്റയ്ക്ക് നാട്ടില്‍ വിട്ടു പോരാന്‍ തോന്നിയില്ല ..നടുക്കുന്ന ഓര്‍മകളില്‍ നിന്നും അവള്‍ക്കു മോചനം ഉണ്ടാവണം എങ്കില്‍ താന്‍ അവളുടെ കൂടെ ഉണ്ടാവണം ..തന്‍റെ കൂട്ട് അവള്‍ക്കു വേണം എന്ന് തോന്നി ...
ഫോണ്‍ വീണ്ടും . റിംഗ് ചെയ്യാന്‍ തുടങ്ങി ... അവള്‍ തന്നെ ...മാലു..ഫോണ്‍ എടുത്തു ചെവിയില്‍ വെച്ചു ...
ഏട്ടാ ഒന്ന് പെട്ടന്ന് വാ ... മോള്‍ താഴെ വീണു .. വേഗം വാ.. അവള്‍ കരയുകയായിരുന്നു ..
ഗോപന്‍ ഫോണ്‍ കട്ട് ചെയ്തു വേഗം ഓഫീസ് സ്റെപ്പുകള്‍ ഓടി ഇറങ്ങി ..
കാര്‍പാര്‍ക്കില്‍ ചെന്ന് കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു ഫ്ലാറ്റിലേക്ക് കുതിച്ചു ..
ഫ്ലാറ്റില്‍ ചെന്ന് ഡോര്‍ തുറന്നു .. അവളെ റൂമില്‍ എവിടെയും കണ്ടില്ല .. ബാല്‍ ക്കണിയില്‍ അനക്കം കണ്ടപ്പോള്‍ അവിടേക്ക് ചെന്നു ... അവള്‍ പുറത്തേക്കു നോക്കി നില്കുന്നു ..ഗോപന്‍ വന്നതൊന്നും അവള്‍ അറിഞ്ഞിട്ടില്ല ...
ഗോപന്‍ അവളുടെ ചുമലില്‍ തൊട്ടപ്പോള്‍ അവള്‍ തിരിഞ്ഞു നോക്കി .. എന്നിട്ട് താഴേക്ക് ചൂണ്ടി കാണിച്ചു.. അവിടെ വലിയ പാവകുട്ടി വീണു കിടക്കുന്നു ..
എന്താ മാലു..... നീ എന്താ ഇങ്ങനെ ...
എനിക്കറിയില്ല ഏട്ടാ.. എന്‍റെ മോള്‍ ... എനിക്ക് മറക്കാന്‍ ആവുന്നില്ല ...
എന്നിട്ട് ഗോപന്‍റെ നെഞ്ചില്‍ തല ചേര്‍ത്ത് കരയാന്‍ തുടങ്ങി...
ഗോപനും മറക്കാന്‍ ആവുമായിരുന്നില്ല .. ആ ദിവസം .. വലിയ ഒരു പാവകുട്ടിയെയും മേടിച്ചു അതിന്‍റെ കൌതുകത്തില്‍ തന്‍റെയും മാലു വിന്റെയും കൂടെ ഷോപ്പിംഗ്‌ മാളില്‍ നിന്നും ഓടി ഇറങ്ങിയ മോളെ ഒരു കാര്‍ ......
ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങിയ പാവകുട്ടി ..
ആ പാവകുട്ടി ആണ് ഇപ്പോള്‍ താഴെ വീണു കിടക്കുന്നത് ....
നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കരയുന്ന അവളുടെ തലയില്‍ തഴുകുമ്പോള്‍ ഗോപന്‍ പതുക്കെ പറയുന്നുണ്ടായിരുന്നു ... പാവം എന്‍റെ കുട്ടി ... സാരല്ല്യ .. സാരല്ല്യ..