Saturday 30 May 2015

മാലാഖ

മൊബൈലില്‍ അലാറം അടിച്ചപ്പോള്‍ ആണ് കണ്ണ് തുറന്നത് .സമയം ആറു മണി ആയിരിക്കുന്നു. അലാറം ഓഫാക്കി നോക്കിയപ്പോള്‍ വാട്സ് അപ്പിലും ഫൈസ് ബുക്ക്‌ ഇന്‍ ബോക്സിലും മെസ്സേജുകള്‍ .. ഹാപ്പി ബര്‍ത്ത് ഡേ ...ഗ്രീടിങ്ങുകള്‍ ...അപ്പോഴാണ് അവള്‍ തന്നെ ഓര്‍ത്തത്‌ ഇന്ന് തന്‍റെ ബര്‍ത്ത് ഡേ ആണല്ലോ എന്ന് ..
ആദ്യം തന്നെ തുറന്നു നോക്കിയത് മകന്‍റെ മെസ്സേജു ആണ് ..
ഹാപ്പി ബര്‍ത്ത് ഡേ മൈ സ്വീറ്റ് മമ്മ .. ഐ ലവ് യു ...
പാവം .. എന്‍റെ കുട്ടി ...
ഈ പ്രായത്തില്‍ കൂടെ ഉണ്ടാവേണ്ട താന്‍ ... തന്‍റെ ആത്മാവിന്‍റെ പാതി യായ മകനെ നാട്ടിലുള്ള അമ്മാമ്മയെ ഏല്പിച്ചു പോരെണ്ടിവന്നു . കരം ഗ്രഹിച്ചു മിന്നു കെട്ടി കൂടെ കൂട്ടിയ ആളെ ..കര്‍ത്താവ്‌ തരിച്ചു വിളിച്ചപ്പോ ആകെ തകര്‍ന്ന തനിക്കു പിന്നെ കൂട്ടായി ... തന്‍റെ ലോകം അവന്‍ മാത്രം ആയി .
അവള്‍ വേഗം എണീച്ചു .. ഏഴര മണിക്ക് ബസ്സ് വരും . അപ്പോഴേക്കും റെഡി ആവണം . മെസ്സേജ് അയച്ചവര്‍ക്കെല്ലാം വൈകീട്ട് തിരിച്ചു മെസ്സേജുകള്‍ അയയ്ക്കാം .. രാത്രി ഉണ്ടാക്കി കഴിച്ചതിന്‍റെ ബാക്കി ചപ്പാത്തിയും തക്കാളി കറിയും ഫ്രിഡ്ജില്‍ ഇരിപ്പുണ്ട്. അത് എടുത്ത് പുറത്തേക്കു വെച്ച് ബാത് റൂമില്‍ കയറി പെട്ടെന്ന് കുളിയും പല്ലുതേപ്പും ഒക്കെ കഴിച്ചു വന്നു . പിന്നെ ചപ്പാത്തിയും തക്കാളി കറിയും ചൂടാക്കി കെറ്റിലില്‍ ചായ് തിളപ്പിച്ച്‌ കുടിച്ചു ..
ഡ്രെസ്സും ഓവറ്കൊട്ടും മൊബൈലും ഐഡന്റിറ്റി ടാഗും എല്ലാം എടുത്തു ഫ്ലാറ്റില്‍ നിന്നും ഇറങ്ങി പുറത്തെ ത്തിയപ്പോഴെക്കും ബസ് വന്നിരുന്നു ..
ബസ്സിലേക്ക് കയറിയപ്പോള്‍ തന്നെ ഡ്രൈവര്‍ വിഷ് ചെയ്തു .. അസ്സലാമു അലൈകും ...
വാ അലൈകും അസ്സലാം ...
ഡ്രൈവര്‍ സൌദി പൌരന്‍ ആണ് .. ആരെയും അവര്‍ സലാം പറഞ്ഞേ വിഷ് ചെയ്യൂ .. അതിനു അവര്‍ക്ക് മതം ഒന്നും ഒരു പ്രശ്നവും അല്ല.
ബസ്സില്‍ രണ്ടു മൂന്നു ഫിലിപ്പൈനി നുര്സുമാരും .. ഒരു സൗദി നര്സും ഉണ്ട്.
എല്ലാവരോടും ആയി .. ഗുഡ് മോര്‍ണിംഗ് പറഞ്ഞു ..
മിലിട്ടറി ഹോസ്പിറ്റലിലെ സ്റാഫ് നേഴ്സ് ആണ് അവള്‍. നാട്ടില്‍ നേഴ്സ് ആയിരുന്നു .. അകാലത്തിലുള്ള ഭര്‍ത്താവിന്‍റെ മരണം .. അവളെ ഇവിടെ എത്തിച്ചു .. വളര്‍ന്നു വരുന്ന മകന്‍.. സ്വന്തം ആയി ഒരു വീട് .. ആ സ്വപനങ്ങള്‍ .. അതിനു പ്രവാസം തിരഞ്ഞെടുക്കേണ്ടി വന്നു ...
അര മണിക്കൂര്‍ ഉണ്ട് താമസ സ്ഥലത്തുനിന്നും ഹോസ്പിറ്റ ലിലേക്ക് ....
മൊബൈലില്‍ വീണ്ടും വീണ്ടും മെസ്സേജുകള്‍ വന്നു കൊണ്ടിരുന്നു .. എത്ര എത്ര കൂട്ടുകാര്‍ .. നേരിട്ട് കണ്ടവര്‍.. ഇതുവരെ കാണാത്തവര്‍ .. സൌഹൃതം ഒരു പുണ്ണ്യം ആണ് . നിനച്ചി രിക്കാതെ വന്നു ചേരുന്ന ബന്ധങ്ങള്‍ .. രക്ത ബന്ധം പോലെ അടിച്ചേല്‍പ്പിക്ക പെട്ടതല്ല സൌഹൃതം ..
ചേച്ചീ .. പെങ്ങളെ .. എട്യേ .. എന്നൊക്കെ വിളിച്ചു വിശേഷങ്ങള്‍ തിരക്കുന്നവര്‍ .. സ്വപനങ്ങളും ജീവിത മോഹങ്ങളും ദു:ഖ ങ്ങളും സന്തോഷങ്ങളും പങ്കു വെക്കുന്നവര്‍.. ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയി ഹൃദയ തോട് ചേര്‍ന്ന് നില്‍കുന്നവര്‍...
ബസ്സ് ഹോസ്പിടല്‍ കോമ്പൌണ്ടില്‍ എത്തി..
അവള്‍ പഞ്ചിംഗ് മെഷീനില്‍ കാര്‍ഡു പഞ്ച് ചെയ്തു ഡ്യൂട്ടി യിലേക്ക് ..
ഇന്ന് വാര്‍ഡില്‍ ആണ് ജോലി.. നൈറ്റ്‌ ശിഫ്ടിലുള്ള ആളില്‍ നിന്നും ചാര്‍ജ് ഏറ്റുവാങ്ങി .. ഒരു ദിവസം തുടങ്ങുകയായി .. ഇനി ചിന്ത കളില്‍ രോഗികള്‍ , ഡോക്റെര്സ് , മരുന്ന് , റിപ്പോര്‍ട്ടുകള്‍ .. എന്നിവ മാത്രം ..
എല്ലാ രോഗികളുടെയും അടുത്ത് ചെന്ന് അവരെ എല്ലാം ഒന്ന് വിഷ് ചെയ്തു .. ചാര്‍ട്ടുകള്‍ എല്ലാം നോക്കി മരുന്നുകള്‍ കൊടുക്കേണ്ട സമയം എല്ലാം കുറിച്ചെടുത്തു .
ഡോക്ടര്‍ മാരുടെ വിസിറ്റിനു മുന്‍പു എഴുതിതീര്‍ക്കേണ്ട റിപ്പോര്‍ട്ടുകള്‍ എഴുതി തുടങ്ങുമ്പോള്‍ ആണ് വരാന്തയിലൂടെ ട്രോളിയില്‍ ആരുടെയോ ഒരു ജഡം ഉരുട്ടികൊണ്ടു പോകുന്നത് . ഫ്രീസരിലേക്ക് ആവും.. ഇനി ആ ജഡം എന്നാവും മറവു ചെയ്യുക .. ആത്മാവ് വിട്ടകന്ന എത്രയോ ജഡങ്ങള്‍ ഇപ്പോഴും എത്രയോ കാലമായി ഫ്രീസറില്‍ അങ്ങനെ കിടക്കുന്നു ..
ആ ആത്മാക്കള്‍ അവിടെ അങ്ങനെ ചുറ്റി തിരിഞ്ഞു നടക്കുന്നതായി പലപ്പോഴും അവള്‍ക്കു തോന്നാറുണ്ട് ..
ഡോക്ടര്‍മാര്‍ വരികയും പോവുകയും ചെയ്തു .. പല വിധ രോഗമുള്ളവര്‍ .. പലതരം മരുന്നുകള്‍. . രോഗികളുടെ പിടിവാശികള്‍ .. വേദന സഹിക്കാന്‍ കഴിയാത്തവരുടെ കരച്ചിലുകള്‍ , പൂക്കളും മിട്ടായിയുമായി വരുന്ന സന്ദര്‍ശകര്‍ .. അങ്ങിനെ അങ്ങിനെ .. ദിവസം അന്നത്തെ ദിവസവും കൊഴിഞ്ഞു വീഴാറായി ...
സമയം വൈകീട്ട് 6.30.. ഇന്നത്തെ ഡ്യൂട്ടി അവസാനിക്കാറായി ..
ഇന്ന് തന്‍റെ പിറന്നാള്‍ ആയിട്ട് കൂടി ഒരു നല്ല ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ ... അല്ലെങ്കിലും തന്നെപോലെ ഉള്ളവര്‍ക്ക് എന്ത് പിറന്നാള്‍ ..
ഡ്യൂട്ടി കഴിഞ്ഞു ബസ്സില്‍ കയറി മൊബൈലില്‍ ഓണ്‍ലൈനില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും തിരിച്ചു നന്ദിയും സ്നേഹവും അറിയിച്ചു ...
ഫ്ലാറ്റില്‍ എത്തിയ ഉടനെ കട്ടിലിലേക്ക് വീണു .. അപ്പോള്‍ വീണ്ടും ഒരു മെസ്സേജ് മൊബൈലില്‍ വന്നു ...
മമ്മാ .. മൈ സ്വീറ്റ് മമ്മാ .. ഗുഡ് നൈറ്റ്‌ മമ്മാ .. ഐ ലവ് യു മമ്മാ ...
മകന്‍റെ മെസ്സേജു ആണ്.. അത് വായിച്ചപ്പോള്‍ അവളുടെ ഹൃദയം വിങ്ങി പൊട്ടി .. അവളുടെ കണ്ണുകള്‍ നിറഞ്ഞു .. മൊബൈല്‍ ഓഫാക്കി അവള്‍ കട്ടിലില്‍ കമിഴ്ന്നു കിടന്നു തേങ്ങി തേങ്ങി കരഞ്ഞു .....

Tuesday 26 May 2015

ആ യാത്രയില്‍ ...............( ഒരു അനുഭവ കഥ )


ആന്ധ്രയിലെ "വാറങ്കല്‍" എന്ന ജങ്ക്ഷനില്‍ തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്കുള്ള കേരള എക്സ്പ്രസ്സ്‌ തീവണ്ടി എത്തിയപ്പോള്‍ വൈകീട്ട് ആറുമണി ആയിരുന്നു. കൂടെ ഉണ്ടായിരുന്ന കുറെ യാത്രക്കാര്‍ അവിടെ ഇറങ്ങി . ഞാന്‍ ഇരിക്കുന്ന കൂപ്പയില്‍ ഞാന്‍ മാത്രം ആയി. S3 എന്ന റിസര്‍വേഷന്‍ കോച്ചില്‍ അധികം ആളുകള്‍ ഇല്ല . ഞാന്‍ ജനവാതില്‍ തുറന്നു .. ചൂടുള്ള ഒരു വരണ്ട കാറ്റ് മുഖത്തേക്ക് അടിച്ചു ..
എനിക്ക് ഇറങ്ങേണ്ട സ്റ്റേഷന്‍ രാമഗുണ്ടം എന്നാ സ്ഥലം ആണ് . അവിടെ നേഷണല്‍ തെര്‍മല്‍ പവര്‍ കോര്‍ പ്പറേഷ ന്‍റെ വര്‍ക്ക്‌ സൈറ്റില്‍ ആണ് ജോലി ...
പിറ്റേന്ന് പുലര്‍ച്ചെ വണ്ടി രാമഗുണ്ടം എന്നാ സ്ഥലത്ത് എത്തൂ .. അതുവരെ ആരും കൂടെ ഇല്ലാതെ ഒറ്റക്ക് യാത്ര ചെയ്യേണ്ടി വരുമോ എന്നാ ആശങ്കയില്‍ ഇരിക്കുമ്പോഴാണ് വലിയ ഒരു തോല്‍ പെട്ടിയും, ഒരു കടലാസ്സു പെട്ടിയും , ഒരു തുണി സഞ്ചിയും ഒക്കെ ആയി ഒരു മധ്യ വയസ്കന്‍ എന്‍റെ എതിര്‍ സീറ്റില്‍ വന്നു ഇരുന്നത് ..
വന്ന പാടെ കയ്യിലുള്ള തോല്പെട്ടിയും , കടലാസ്സു പെട്ടിയും സീറ്റിനടിയി ലേക്ക് ഭദ്രമായി വെക്കുകയും , തുണിസഞ്ചി ഇരിക്കുന്ന സീറ്റിന്‍റെ അരുകിലേക്ക് വെക്കുകയും ചെയ്തു . ഒരു അയഞ്ഞ ഷര്‍ട്ടും കാക്കി പാന്‍റും ആണ് വേഷം . ഇരുണ്ടു തടിച്ച മനുഷ്യന്‍ .
കുറച്ചു നേരം കഴിഞ്ഞു വണ്ടി ചലിക്കാന്‍ തുടങ്ങി .. ഞങ്ങള്‍ പരസ്പരം ഒന്നും മിണ്ടിയില്ല എങ്കിലും മുഖത്തോട് മുഖം ഇടയ്ക്കു നോക്കും. ഒടുവില്‍ ഞാന്‍ ഹലോ എന്ന് പറഞ്ഞപ്പോള്‍ തിരിച്ചും ഹലോ എന്ന് പറഞ്ഞു .. പിന്നെ തുണി സഞ്ചിയില്‍ നിന്നും ഒരു ഇംഗ്ലീഷ് മാഗസിന്‍ എടുത്തു തുറക്കുന്നത് കണ്ടപ്പോള്‍ ആള്‍ക്ക് ഇംഗ്ലീഷ് അറിയാമായിരിക്കും എന്നാ ഊഹത്തില്‍ ഞാന്‍ പരിചയപെടാന്‍ വേണ്ടി ആളുടെ പേര് ചോദിച്ചു ..
പിന്നീട് പരസ്പരം പരിചയപെട്ടു ....
അദ്ദേഹം തിമ്മപ്പ .. റെയില്‍വേ യില്‍ ജോലി ആണ് . രാമഗുണ്ടം എത്തുന്നതിനു മുന്‍പ്‌ ഉള്ള "പദ്ദപള്ളി "എന്ന സ്ഥലത്ത് ആണ് വീട്. വാറങ്കല്‍ ജങ്ക്ഷനില്‍ .. റെയില്‍വേ പാര്‍സല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു ... ഒരു ആഴ്ച ത്തെ അവധിക്കു വീട്ടിലേക്കു പോകുന്നു.
വീട്ടില്‍ ഭാര്യയും , അമ്മയും . ഭാര്യ ഗര്‍ഭിണി ആണ് . ഇന്നോ നാളെയോ പ്രസവിക്കും . ഭാര്യയുടെ പ്രസവത്തിനു വേണ്ടി ആണ് പോകുന്നത് . വളരെ വൈകി ആയിരുന്നു വിവാഹം. അതുപോലെ അഞ്ചു വരഷങ്ങള്‍ക്ക് ശേഷം ആണ് ഭാര്യ ഗര്‍ഭിണി ആയത് ... അദ്ദേഹം വിശേഷങ്ങള്‍ പങ്കു വെച്ചു ..
ഒരു അച്ഛന്‍ ആവാന്‍ പോകുന്നതിന്‍റെ ആവേശവും ഒപ്പം പരവശവും ഞാന്‍ അയാളുടെ കണ്ണുകളില്‍ കണ്ടു . ഇടയ്ക്ക് തുണി സഞ്ചിയില്‍ നിന്നും കുറച്ചു അരി മുറുക്ക് എടുത്തു എനിക്ക് തന്നു . സന്തോഷത്തോടെ ഞാന്‍ അത് വാങ്ങി തിന്നു.
ട്രെയിന്‍ നല്ല വേഗതയില്‍ ഓടികൊണ്ടിരുന്നു .. ഇടയ്ക്കു ഒന്ന് രണ്ടു ചെറിയ സ്റ്റേഷനുകള്‍ പിന്നിട്ടു. സമയം ഏകദേശം പത്ത് മണി ആയിക്കാണും .. അയാള്‍ ആകാംക്ഷയോടെ ജനലില്‍ കൂടി പുറത്തേക്കു നോക്കുന്നു .. ഞാന്‍ വിചാരിച്ചു ഈ ഇരുട്ടത്ത്‌ എന്തിനാണ് അയാള്‍ ജനലില്‍ കൂടി പുറത്തേക്കു നോക്കുന്നത് .. ജനലില്‍ കൂടി നോക്കുമ്പോള്‍ ദൂരെ ചെറിയ പൊട്ടുപോലെ ചില വീടുകളുടെ മുന്‍പില്‍ കത്തുന്ന ബള്‍ബുകള്‍ പിന്നോട്ട് പോവുന്നത് കാണാം എന്നല്ലാതെ പുറത്ത് കട്ട പിടിച്ച ഇരുട്ടാണ് കാണുന്നത് ..
പെട്ടന്ന് അയാള്‍ ദൂരേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു .. കണ്ടോ ആ ബള്‍ബ്‌ കത്തുന്നത് എന്‍റെ വീട്ടിലാണ് . അവര്‍ ഉറങ്ങിയിട്ടില്ല . അവര്‍ക്കറിയാം ഞാന്‍ ഇന്ന് വരും എന്ന് .. അവള്‍ പ്രസവിച്ചോ ആവോ ...
അപ്പോള്‍ ഞാന്‍ ചോദിച്ചു അപ്പൊ അടുത്ത സ്റ്റേഷന്‍ പദ്ദപ്പിള്ളി ആണല്ലേ
അതെ. പദ്ദപ്പള്ളി സ്റ്റേഷന്‍ .. അവിടെ ഇറങ്ങണം .. എന്നിട്ട് 28 കിലോമീറ്റര്‍ റോഡുമാര്‍ഗം പിറകോട്ടു സഞ്ചരിക്കണം .. എന്നാലേ വീട്ടിലെത്തൂ ...
ട്രെയിനിന്റെ വേഗത കുറഞ്ഞു കുറഞ്ഞു വന്നു. പുറത്തുള്ള ഇരുട്ടിലേക്ക് വൈദ്യുത വിളക്കിന്‍റെ വെളിച്ചങ്ങള്‍ തെളിയാന്‍ തുടങ്ങി .. മഞ്ഞ ബോര്‍ഡില്‍ ഇന്ഗ്ലീഷിലും തെലുങ്കിലും ഹിന്ദിയിലും പദ്ദപ്പിള്ളി എന്ന് സ്റേഷ ന്‍റെ പേര് തെളിഞ്ഞു.. വണ്ടി നിന്ന് അയാള്‍ തുകല്‍ പെട്ടിയും കടലാസു പെട്ടിയും എടുത്ത്‌ യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി ..
അപ്പോള്‍ കാപ്പി കാപ്പി എന്ന് പറഞ്ഞു വന്ന ഒരുവന്‍റെ കയ്യില്‍ നിന്നും ഞാന്‍ കാപ്പി വാങ്ങി കുടിച്ചു വാതില്‍ക്കല്‍ നിന്നു .. വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ തിരിച്ചു സീറ്റിലേക്ക് മടങ്ങി .
അപ്പോഴാണ് ഞാന്‍ അത് കണ്ടത്.. അയാളുടെ തുണി സഞ്ചി സീറ്റില്‍ ഇരിക്കുന്നു. ഉടന്‍ ചാടി എഴുന്നേറ്റു അതെടുത്തു . അപ്പോഴേക്കും വണ്ടി സ്റ്റേഷന്‍ വിട്ടിരുന്നു . എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുറെ നേരം ആ തുണി സഞ്ചി കയ്യില്‍ പിടിച്ചിരുന്നു . പിന്നെ അത് പതുക്കെ തുറന്നു നോക്കി . അതില്‍ നേരത്തെ കണ്ട മാഗസിന്‍ .. കുറച്ചു അരി മുറുക്ക് .. പിന്നെ ഒരു പാവകുട്ടി .. കുറച്ചു കറുത്ത ചരട് ..
തനിക്ക്‌ പിറക്കാന്‍ പോവുന്ന കുഞ്ഞിനു വേണ്ടി അയല്‍ വാങ്ങിയതാവും ആ പാവ കുട്ടി . കുഞ്ഞി ന്‍റെ കയ്യിലോ , അരയിലോ കെട്ടാന്‍ വേണ്ടി ആവും ആ കറുത്ത ചരട് ..
ഞാന്‍ ആലോചിച്ചു .. വളരെ പ്രയാസപെട്ടു അയാള്‍ വീട്ടില്‍ എത്തി ഈ തുണി സഞ്ചി നോക്കില്ലേ .. അത് ട്രെയിനില്‍ മറന്നു വെച്ചിരിക്കുന്നു എന്ന് മനസ്സിലാകുമ്പോള്‍ അയാള്‍ ചിലപ്പോള്‍ കരയില്ലേ.. പിറക്കാന്‍ പോകുന്ന അല്ലെങ്കില്‍ പിറന്നു വീണ കുഞ്ഞിനു വേണ്ടി അയാള്‍ വാങ്ങിയ ആ പാവകുട്ടി ഇല്ല എന്ന് അറിയുമ്പോള്‍ ...
ഞാന്‍ ആ തുണി സഞ്ചി എന്‍റെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു കണ്ണടച്ചു ഇരുന്നു . അപ്പോള്‍ എന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊഴിഞ്ഞു അത് ആ തുണി സഞ്ചി യിലേക്ക് ഇറ്റ് വീണു ...