Saturday 24 September 2016

ഒറ്റ ചെമ്പകം ( ചെറു കഥ )
------------------------------------------------------------------------------
പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞു അച്ചന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്നും എടുത്തു വീട്ടിലേക്ക് എടുത്തപ്പോള്‍ മുരളിയുടെ കൈകള്‍ വിറച്ചു ... അകത്തളത്തില്‍ കിടത്തി ചുറ്റും അരി വിതറി തലക്കല്‍ നാളികേരത്തില്‍ നെയ്‌ പകര്‍ന്നു തിരികത്തിച്ചു വെക്കുമ്പോള്‍ അച്ഛന്റെ ശാന്തമായ മുഖത്തേക്ക് ഒന്ന് പാളി നോക്കി ...
“മുരളീ ... ചോറ് പാത്രം എടുക്കാന്‍ മറക്കല്ലേ “....
മുരളിയുടെ കണ്ണില്‍ നീര്‍ പൊടിഞ്ഞു ... ചുറ്റിനും ഒന്ന് നോക്കിയപ്പോള്‍ സുതാര്യമായ മങ്ങിയ കണ്ണാടി ചില്ലിലൂടെ എന്നപോലെ സന്ധ്യയെ കണ്ടു ...
അവള്‍ ചുമരും ചാരി നില്കുകയായിരുന്നു...

“മുരളീ .... കുട്ടന്റെ കയ്യ് പിടിച്ചോണം ട്ടോ.. അവനെ ക്ലാസില്‍ ആക്കിയിട്ടു നീ നിന്‍റെ ക്ളാസ്സിലേക്ക് പോയാല്‍ മതി “...

മുരളി, കുട്ടന്‍ എവിടെ എന്ന് നോക്കി ...
കുറച്ചപ്പുറത്ത്‌ ജനാലയുടെ അഴി പിടിച്ചു പുറത്തേക്ക് നോക്കി നില്‍കുകയാണ്‌ അവന്‍ . അവനെ ചെന്ന് ഒന്ന് തൊടാന്‍ മുരളിക്ക് ആഗ്രഹം തോന്നി ..
വേണ്ട...അവന്‍ എങ്ങനെ ആവും റി ആക്ട് ചെയ്യുക എന്നറിയില്ല ...
ഉമ്മറത്തെ ക്ക് ചെന്നപ്പോള്‍ അവിടെ ചാര് കസേര ഒഴിഞ്ഞു കിടക്കുന്നു ...

“മുരളീ .. എന്‍റെ കണ്ണടയുടെ ചില്ല് പൊട്ടിയിരിക്കുന്നു .. നീ വരമ്പോള്‍ അതൊന്നു മാറ്റികൊണ്ടുവരണം . പത്രം ഒന്നും വായിക്കാന്‍ പറ്റുന്നില്ല “...

“ഇന്ന് മേടിക്കാം “..

“മുരളീ... മുറ്റത്തെ ചെമ്പകത്തില്‍ പൂവ് വിരിഞ്ഞു എന്ന് നോക്കിയോ” ..
.
“നോക്കി അച്ഛാ .. ഒന്നും വിരിഞ്ഞിട്ടില്ല”

അവിടെയും ഇവിടെയും ആളുകള്‍ കൂടി നില്കുന്നു. മുറ്റത്ത് ടാര്‍പോളിന്‍ കൊണ്ട് ഒരു പന്തല്‍ ഉയരുന്നു .. കസേരകള്‍ നിരത്തുന്നു ...
എല്ലാവരെയും അറിയിച്ചോ .. ഇനി ആരെ എങ്കിലും അറിയിക്കനുണ്ടോ ...
ചെവിയില്‍ ഒരു ശബ്ദം ചോദിക്കുന്നു ...
“ആരെ അറിയിക്കാന്‍ .. ഈ തൊടിയിലെ മാവും തെങ്ങും പൂക്കളും ചെടികളും എല്ലാം അറിഞ്ഞില്ലേ... ഞാനും കുട്ടനും സിന്ധുവും അറിഞ്ഞില്ലേ.. നിങ്ങള്‍ നാട്ടുകാര്‍ അറിഞ്ഞില്ലേ ... ഇനി ആരെ “..
“അല്ല... അവരെ അറിയിക്കേണ്ടേ?” ....
“വേണ്ട .. അവര്‍ എന്നൊന്നില്ല ... മുപ്പതു വര്‍ഷം മുന്‍പുവരെ അവര്‍ ഉണ്ടായിരുന്നു” ...

“ദേവൂ .. കുട്ടികളെ നോക്ക് ... മുരളീ ..കുട്ടനെ വികൃതി കാണിക്കല്ലേ “..അച്ഛന്‍ വരുമ്പോ ....
എനിക്ക് കളര്‍ പെന്‍സില്‍ മതി..
കുട്ടന് എന്താ വേണ്ടത് ? എനിക്ക് എനിക്ക് ഒരു പൂമ്പാറ്റ നെ മതി ...
അച്ഛന്‍ വന്നിട്ട് പിടിച്ചു തരാട്ടോ ..."""

ഞാന്‍ പോകുന്നു ... എന്നെ ഇനി അന്വേഷിക്കരുത് ... ഒറ്റക്കല്ല ... കൂടെ അയാളും ഉണ്ട് ... ഒരു തുണ്ട് കടലാസ്സില്‍ .. താഴെ വരിയില്‍ എന്ന് ദേവു’’
എന്‍റെ ദേവൂ...ഒറ്റ പ്രാവശ്യം അച്ഛന്‍ ഒന്ന് അലറി കരഞ്ഞു ...

ആ ദിവസത്തിനു ശേഷം മുപ്പതു വര്‍ഷം ....

പിന്നെ അച്ഛനില്‍നിന്നും അമ്മ യുടെ സ്ഥാനത്തേക്ക് ഒരു വേഷപകര്‍ച്ച കുളിപ്പിച്ചും, കളിപ്പിച്ചും , ഊട്ടിയും ,ഉറക്കിയും ....

കാലത്തിനു ചിറകുണ്ട് എത്ര പെട്ടന്നു ആണ് അത് ഭൂതത്തില്‍ നിന്നും വര്‍ത്തമാനത്തിലെക്കും, ,ഭാവിയിലേക്കും പറക്കുന്നത് ..

“അച്ഛാ .. ഇവള്‍ സന്ധ്യ ... ഞങ്ങളെ അനുഗ്രഹിക്കണം” ...

അമ്പലത്തിലേക്ക് കൂടെ വന്നു രണ്ടു തുളസി മാല എടുത്തു തന്നു
'മുരളീ .. ധ്യാനിച്ചു അവളുടെ കഴുത്തിലേക്കു അണിയിക്കൂ..'
--- മുരളീ ..കുട്ടനും കൂടി ഒരു കൂട്ട് വേണ്ടേ?'' ....
അവനോടു ചോദിക്ക് അച്ഛാ ... കൂട്ടുകാരി ഉണ്ടെങ്കില്‍ പറയാന്‍ ..
-----അച്ഛനും ഒരു കൂട്ട് വേണ്ടേ?''' ...
പോടാ അവിടുന്ന് .. ഞാനിപ്പോ സുഖായി കഴിയുന്നത്‌ നിനക്ക് പിടിക്കുന്നില്ല ല്ലേ ..

ഒഴിച്ച് കൂടാന്‍ ആവാത്ത ദിനചര്യ .ചാരുകസേരയില്‍ അമര്‍ന്നിരുന്നു അതിരാവിലെ പത്രം നോക്കുന്ന അച്ഛന്‍ ....
“അച്ഛനെന്തിനാ എപ്പോഴും ആദ്യം ചരമ കോളം നോക്കുന്നെ “...
“ഏയ്‌ .. ഒന്നും ഇല്ല “
“മരിച്ചിട്ടില്ല .... കൂടെ ഉള്ള ആള്‍ മരിച്ചുത്രേ ... അവര്‍ ഇപ്പൊ വയസ്സായി ആകെ അവശതയില്‍ ആണ്” ...

----മുരളീ .. ആ ഗ്രാമഫോണ്‍ ഒന്ന് ഓണ്‍ ആക്ക് .. പാട്ടൊന്നു കേള്‍ക്കട്ടെ ..
മുറിവേറ്റ ഹൃദയങ്ങള്‍ക്ക്‌ ഉള്ള ഒറ്റമൂലി ...

മുരളിഏട്ടാ .. അച്ഛന്‍ ..അച്ഛന്‍ ... തുരങ്കത്തില്‍ നിന്നും എന്നപോലെ സിന്ധു വിന്‍റെ കരച്ചില്‍
തുടകള്‍ മാന്തി പൊളിച്ചു .. നാവു നീട്ടി .. കണ്ണ് തുറിച്ചു ...ഒറ്റ കയറില്‍ ...

മിസ്ടര്‍ മുരളി ... വിഷമിക്കരുത് ... ടെസ്റ്റുകളില്‍ നിന്നും മനസ്സിലായത് ശ്വാസകോശത്തില്‍ ...
എസ് ഡോക്ടര്‍ ... റിസള്‍ട്ട് ഞാന്‍ കണ്ടു ..
carcinoma in lungs..
ശ്വാസകോശത്തില്‍ ചെറിയ കാന്‍സര്‍ ബാധ. തുടക്കം ആണ് . നമുക്ക് ചികിത്സിച്ചു ഭേധമാക്കം ...
“അച്ഛനോട് പറയാം” ...
ധീരമായി പോരാടി ജീവിതത്തില്‍ വിജയിച്ച അച്ഛന് ഇതിനെയും തോല്പിക്കാന്‍ കഴിയും .
-----അച്ഛാ .. അച്ഛന്‍ എവിടെ ആണ് തോറ്റത് .... ഒരിക്കലും അച്ഛന്‍ തോല്കില്ലെന്നു കരുതിയ ഞങ്ങളെ അച്ഛന്‍ തോല്‍പ്പിച്ച് കളഞ്ഞല്ലോ ...
ഏതു പാട്ടിനും കൃത്യമായി അച്ഛന്‍ താളം പിടിചിരുന്നല്ലോ ...പിന്നെന്തേ ഇപ്പോള്‍ ..ഏതു പാട്ടിനാണ് താളം പിഴച്ചത് ...
ഒറ്റ കയറില്‍ തൂങ്ങി ആടാന്‍ ആയിരുന്നോ പത്രത്തിലെ ചരമ കോളങ്ങള്‍ മാത്രം അച്ഛന്‍ നോക്കിയിരുന്നത് ...

“എന്നാല്‍ എടുക്കാം “... വീണ്ടും ഒരു ശബ്ദം കാതില്‍...

മണ്‍കുടത്തില്‍ വെള്ളം എടുത്തു ഈറന്‍ അണിഞ്ഞു മുന്നില്‍ ..പിറകെ കുട്ടനും..അവന്റെ മുഖം ഇപ്പോഴും നോക്കാന്‍ ഭയം ...
വലം വെച്ച് തിരിഞ്ഞു കുടം ഉടച്ചു തീ കൊളുത്തി ...

“മുരളീ .. നമുക്കൊരു ഫ്ലാറ്റും കൂടി വാങ്ങിയാലോ .കുട്ടന് വേണ്ടി ..
“വേണ്ട..അച്ഛാ ... എല്ലാരും ഒരുമിച്ചു ഇവിടെ .. ഇങ്ങനെ മതി...

“ഏട്ടാ .... കുട്ടന്‍റെ കണ്ണീര്‍ നെഞ്ചില്‍ വീണപ്പോള്‍ ചുട്ടുപൊള്ളുന്നു ...

“മുരളീ .... കുട്ടന്റെ കയ്യ് പിടിച്ചോണം ട്ടോ..അവന്‍ വീഴാതെ നോക്കണേ’’..

കുട്ടന്‍റെ കൈ പിടിച്ചു കത്തിയമരുന്ന ചിതയിലേക്ക് ഒരു വട്ടം കൂടി നോക്കി പിന്നെ പതുക്കെ പതുക്കെ വീട്ടിലേക്ക്....

ഉമ്മറത്ത് എത്തിയപ്പോ ചാരുകസേരയില്‍ അച്ഛന്‍ .... തുറന്നു നോക്കാത്ത പത്രവും കണ്ണടയും അടുത്ത ടീ പോയില് ...

--- “മുരളീ .. മുറ്റത്തെ ചെമ്പകം പൂവിട്ടോ ..

മുരളി ചെമ്പക മരത്തിലേക്ക് നോക്കിയപ്പോള്‍ ചെമ്പക ചെടിയില്‍ ഒരു പൂ മാത്രം പൂത്തു നില്കുന്നു ... അതിന്‍റെ സുഗന്ധം ആകെ അവിടെ പരക്കുന്നു ... കുട്ടന്‍റെ കൈ വിട്ടു മുരളി ആ ചാരുകസേരയിലേക്ക് അമര്‍ന്നിരുന്നു .

Thursday 15 September 2016

മഞ്ഞ വെയില്‍ ( ചെറു കഥ )
-----------------------------------------
ഒരിക്കല്‍ അവന്‍ എഴുതിയത് അവള്‍ ഓര്‍ക്കുകയായിരുന്നു ....
പ്രഭാതത്തില്‍ ഒരു കപ്പു കാപ്പി ചുണ്ടോടു ചേര്‍ത്ത് തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിന്നപ്പോള്‍ ആണ് അവള്‍ക്ക് അവന്‍ കുറിച്ചിട്ട വരികള്‍ ഓര്‍മയിലെക്കെത്തിയത് ...
“ പുലരുമ്പോള്‍ പിന്നില്‍ നിന്നു നിന്‍റെ വലത്തെ തോളില്‍ താടി വെച്ചുകൊണ്ട് ജനലില്‍ കൂടി ഉദയം കാണണം എന്ന സ്വപ്നം കാണാന്‍ വേണ്ടി ഞാന്‍ ഉറങ്ങാന്‍ പോകുന്നു..ശുഭ രാത്രി “
അവള്‍ ഉദയം നോക്കി നിന്നു ... പിന്നെ പിന്നെ വെയില്‍ പരന്നു ..ഇപ്പോള്‍ ആകെ മഞ്ഞ നിറം. പ്രകൃതിക്കും പ്രണയത്തിനും മഞ്ഞ നിറമാണെന്ന് എവിടെയോ വായിച്ചതായി അവള്‍ ഓര്‍മിച്ചെടുത്തു ...
നമുക്കൊന്ന് കാണണ്ടേ ... അപ്രതീക്ഷിതമായി അവന്‍റെ മെസ്സേജു കണ്ടപ്പോള്‍ എന്താണ് മനസ്സില്‍ ഉണ്ടായ വികാരം എന്ന് അവള്‍ക്കറിയില്ലായിരുന്നു. ഏറെ മൌനത്തിനു ശേഷം “കാണാം “ എന്ന് മാത്രം പറഞ്ഞു...
പിന്നീട് അതിനെ കുറിച്ച് ഒന്നും പറയാത്തപ്പോള്‍ ഒരുവേള ശങ്കിച്ചു .. ഹരി അത് മറന്നുപോയോ ....
എന്ന് കാണും, എവിടെ വെച്ച് കാണും എന്നുള്ള അവന്റെ ചോദ്യങ്ങള്‍ താന്‍ ആഗ്രഹിചിരുന്നുവോ ? അറിയില്ല . പക്ഷെ ഹരിയെ കാണണം എന്ന ഒരു തീവ്രമായ അഭിലാഷം അവളുടെ ആത്മാവില്‍ അങ്ങിനെ ഒട്ടിപ്പിടിച്ചു കിടന്നു .
ഹായ് .. ഹിമ ... ഞാന്‍ ഇതാ സ്വതന്ത്രനായിരിക്കുന്നു ... എന്‍റെ മുന്നില്‍ ഒരു പാത തെളിയുന്നു ... അതെത്തുക നിന്റെ നഗരത്തിലേക്ക് ആണ് . നിന്‍റെ നഗരത്തെ, നീ നടന്ന വഴികളെ, നിന്‍റെ അമ്മയെ , നീ കളിച്ചു വളര്‍ന്ന നിന്‍റെ വീടിനെ ,നീ കൈകൂപ്പിയ നടകളെ നിന്നെ പോലെ ഞാന്‍ സ്നേഹിക്കുന്നു ...അവയെല്ലാം ഇനി എന്റെതും കൂടി ആണ് .. ഞാന്‍ ഇതാ പുറപ്പെടുകയായി ...
മെസ്സേജു കണ്ടപ്പോള്‍ അവളുടെ ഹൃദയത്തില്‍ നിന്നും ചിത്ര ശലഭങ്ങള്‍ ആകാശത്തേക്ക് പറന്നുയര്‍ന്നു ... അവനെ വരവേല്‍ക്കാന്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ച സ്നേഹത്തിന്‍റെ തുളസികതിരുമായി അവളുടെ ചേതന കാത്തിരുന്നു ...
ഹായ് .. ഹരി .. നിനക്ക് എന്‍റെ നഗരം എതാണെന്ന റിയുമോ ... എന്‍റെ വീട്ടിലേക്കുള്ള വഴി അറിയുമോ...
“എനിക്കറിയാം .. എന്‍റെ എല്ലാ വഴികളും നിന്നിലേക്ക്‌ മാത്രമാണ് ...
“ഇതെന്തു ഭ്രാന്താണ് ഹരീ ?... എന്‍റെ നഗരം ഒരുപക്ഷെ നിനക്ക് അറിയുമായിരിക്കും .. പക്ഷെ എന്‍റെ വീട്ടിലേക്കുള്ള വഴി ... അതെങ്ങിനെ അറിയും ?
ഹേയ് .. ഹിമ .. ഞാന്‍ പിന്തുടരും ... നീ പോലും അറിയാത്ത നിന്‍റെ ഗന്ധത്തെ ... അതെന്നെ നിന്നിലെക്കെത്തിക്കും ....
ഹോ .. ഇത് ഭ്രാന്താണ് ഹരീ .. ഒരു കിറുക്കന്‍ ..
അതെ –ഹിമ .. രണ്ടു പേരില്‍ ഒരാളുടെ ഭ്രാന്തു ഇല്ലാതായാല്‍ പ്രണയം മരിക്കും ...
“അരിയും പൂവും ഇടാന്‍ ഇനി ആരെങ്കിലും ബാക്കി ഉണ്ടോ ....”
ചോദ്യം കേട്ടപ്പോള്‍ അവള്‍ക്ക് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി .. ഞാനുണ്ട് .. ഞാന്‍ അല്ലാതെ മറ്റാര്‍ക്ക് ആണ് അതിനു അവകാശം .. പക്ഷെ മനസ്സില്‍ നിന്നും വാക്കുകള്‍ തൊണ്ട കുഴി യിലെക്കെത്തുന്നതിനുമുന്നെ ചത്തിരുന്നു ...
ഹരീ .. നീ പറഞ്ഞത് പോലെ നീ സ്വതന്ത്രന്‍ ആയിരിക്കുന്നു.. എന്നാല്‍ നിന്‍റെ വഴി എന്നിലെക്കെത്തിയില്ല .. നിന്നിലേക്ക്‌ ആരോടൊക്കെയോ വഴി ചോദിച്ചു ഞാന്‍ എത്തിയിരിക്കുന്നു. നിന്‍റെ ഗന്ധം ശ്വസിക്കാന്‍ ഞാന്‍ ആവുന്നതും നോക്കി. എന്നാല്‍ മരണത്തിന്റെ ഗന്ധം പിന്തുടര്‍ന്നാണല്ലോ ഞാന്‍ നിന്നിലേക്ക്‌ എത്തിയത്.
“എഴുത്ത് ഒരു ഭ്രാന്ത് പോലെ ആയിരുന്നു ... ഇന്നലെ ഏറെ വൈകിയും എഴുതുകയായിരുന്നു ... രാവിലെ നേരത്തെ വിളിക്കണം എന്നും എനിക്ക് നഗരത്തില്‍ ഒരാളെ അന്വേഷിക്കാന്‍ പോകണം എന്നും പറഞ്ഞതായിരുന്നു ...
പക്ഷെ...
നീണ്ടു നിവര്‍ന്നു ഒരു യോഗിയെപോലെ .... സ്വപനം കാണുന്നതുപോലെ കണ്ണുകളടച്ചു ... ഹരീ .. നീ ഇപ്പോള്‍ എന്ത് സ്വപനം ആണ് കാണുന്നത് ...
അവള്‍ ഏറെ നേരം ജനലില്‍ കൂടി പുറത്തേക്ക് നോക്കി നിന്നു. തിരസ്കരിക്കപെട്ടവ ന്‍റെ പാത പോലെ വഴികള്‍ വളഞ്ഞും പുളഞ്ഞും പോകുന്നു . അടരാന്‍ ആവാതെ കണ്ണുനീര്‍ കണ്ണില്‍ തന്നെ തങ്ങി നില്കുന്നു.. അവള്‍ മിഴികള്‍ പൂട്ടി .
ഹരീ ... നിന്നെ ഓര്‍മിക്കുക എന്നാല്‍ പ്രാര്‍ഥിക്കുക എന്നാണു. മറുപടികിട്ടാത്ത പ്രാര്‍ത്ഥന .
-------
(ചില വരികള്‍ക്ക് Aacharya യുടെ സ്ടാടസുകള്‍ക്ക് കടപ്പാട് - അദ്ദേഹത്തിന്‍റെ അറിവോടെയും സമ്മതത്തോടെയും )

Wednesday 7 September 2016

പൂച്ചകുട്ടി-ചെറു കഥ
--------------------------------------------------------------------
വളരെ തിരക്കുപിടിച്ച ഒരു ദിവസത്തിന്‍റെ ഒടുവില്‍ സന്ധ്യ കഴിയാന്‍ കുറച്ചു സമയം ബാക്കി ആയപ്പോഴാണ് വീട്ടില്‍ എത്തിയത് . നേര്‍ത്ത മഴയുടെ വെള്ളി നൂലുകള്‍ ആകാശത്തില്‍ നിന്നും വരുന്നുണ്ട് .കര്‍ക്കിടക മാസത്തില്‍ പെയ്യേണ്ട മഴയൊന്നും പെയ്തിട്ടില്ല . വീട്ടുകാരിയോട് ഒരു ചായക്ക് പറഞ്ഞു മുകളിലെ ബാല്‍ ക്കെണിയില്‍ ഒരു കസേരയില്‍ ഇരുന്നു പുറത്തേക്ക് നോക്കി ഇരുന്നു . അവിടെ ഇരുന്നാല്‍ തൊട്ടപ്പുറത്ത് ഉള്ള സര്‍പ്പ ക്കാവ് കാണാം . കാവിലെ വലിയ മരത്തില്‍ വവ്വാലുകള്‍ തൂങ്ങികിടപ്പുണ്ടാവും .മഴ പെട്ടെന്ന് നിന്ന് സന്ധ്യാവെയില്‍ പരന്നു . സ്വര്‍ണ്ണ കളറില്‍ ഉള്ള വെളിച്ചം .. ഈര്‍പ്പം തങ്ങി നില്‍കുന്ന അന്തരീക്ഷത്തില്‍ അത് ദൂരെ ഉള്ള വൃക്ഷ തലപ്പുകളിലും , തെങ്ങിന്‍ തലപ്പുകളിലും തട്ടി തിളങ്ങുന്നത് എത്രമാനോഹരമാണ് .
ദെ.. നിങ്ങള്‍ എവിടെ.. എന്തെടുക്കുവാ .. ഇതാ ചായ ..
വീട്ടു കാരി ആണ് . അവിടെ നിന്നും എണീറ്റ്‌ അവളുടെ കയ്യില്‍ നിന്നും ചൂടുചായ മേടിച്ചു വീണ്ടും കസേരയില്‍ വന്നിരുന്നു...
"പിന്നേ.. മോള്‍ക്ക് ഇന്ന് ഒരു പ്രൊജക്റ്റ്‌ ഉണ്ട്. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് , അത് ചെയ്യാന്‍ നിങ്ങളും കൂടെ ഒന്ന് സഹായിക്ക്.."
ഹോ-.. കുറച്ചു നേരം ഒന്നും ചെയ്യാതെ പുറത്തെ കാഴ്ചകള്‍ കണ്ടു അങ്ങിനെ ഇരിക്കാം എന്ന് കരുതിയതാ ...
"ഉപ്പച്ച്യെ ... മോള്‍ കുറെ എ 4 പേപ്പറുകളും പെന്‍സിലും സ്വാതന്ത്ര്യ സമര നായകരുടെ ചിത്രങ്ങളും കത്രികയും പശയും ഒക്കെ ആയി വന്നു .. ഇനി അവള്‍ പറയുമ്പോലെ ഒക്കെ വെട്ടി ഒട്ടിക്കണം .."
പേപ്പറില്‍ മാര്‍ജിന്‍ ഇടാന്‍ ഒരുങ്ങുമ്പോള്‍ ആണ് താഴെ വീട്ടിലെ മുറ്റത്ത് രണ്ടു പൂച്ച കുട്ടികള്‍ കളിക്കുന്നത് കണ്ടത് . രണ്ടു കറുത്ത പൂച്ച കുട്ടികള്‍.
അവര്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തമ്മില്‍ തമ്മില്‍ കെട്ടി മറിഞ്ഞു , പിന്നെ കുറച്ചു ഓടി , പിന്നെ യും കെട്ടിമറിഞ്ഞ് ...നല്ല കളി ..
കുട്ടികള്‍ .. അവ മനുഷ്യരുടെത്യാലും , മൃഗങ്ങളുടെതായാലും , മറ്റു ജീവ ജാലങ്ങളുടെത് ആയാലും , ബാല്യത്തില്‍ അവര്‍ക്ക് ഒക്കെ നൈസര്‍ഗികമായി ഉള്ള താണ് .കളി . കുട്ടികള്‍ കളിക്കണം .. കളിച്ചു വളരണം . ഓരോ കളിയിലും പലതും പഠിക്കാനുണ്ട് .. ജീവിതത്തിലെ മുന്നോട്ടുള്ള പ്രയാണത്തിനു വേണ്ട പാഠങ്ങള്‍ ..
"ഉപ്പാ .. ങ്ങള്‍ എന്താ വരക്കാത്തെ ...അപ്പോഴാണ് സ്കെയിലും പെന്‍സിലും കയ്യില്‍ പിടിച്ചു ഞാന്‍ പൂച്ചകുട്ടികളുടെ കളി കാണുകയായിരുന്നല്ലോ എന്നോര്‍ത്തത് ..
നോക്ക്.. രണ്ടു പൂച്ചകുട്ടികള്‍ .. അവര്‍ കളിക്കുകയാണ്
"ഈ ഉപ്പച്ചിക്കെന്താ ... അവര്‍ കളിച്ചോട്ടെ .. ങ്ങള്‍ ഞാന്‍ പറഞ്ഞത് ചെയ്തു തരീം .."
പേപ്പറില്‍ മാര്‍ജിന്‍ ഇടാന്‍ സ്കെയില്‍ എടുത്തുകൊണ്ടു ഞാന്‍ ചോദിച്ചു .." മോള്‍ കളിയ്ക്കാന്‍ പോയില്ലേ .."
"ഹും. കളി .. എത്രയാ വരക്കാനും , എഴുതാനും.."
മ്യാവൂ.. മ്യാവൂ എന്ന് നിര്‍ത്താതെ ഉള്ള ശബ്ദം കേട്ടപ്പോള്‍ ഞാന്‍ വീണ്ടും പൂച്ച കുട്ടികളെ നോക്കി .. അപ്പോള്‍ അടുത്തുള്ള മുരിങ്ങ മരത്തിന്‍റെ ഉയരം ഉള്ള ഒരു കൊമ്പില്‍ ഒരു പൂച്ചകുട്ടി അള്ളി പിടിച്ചിരിക്കുന്നു. മറ്റേ പൂച്ചകുട്ടി താഴെ മരത്തിലേക്ക് രണ്ടുകാലും ഉയര്‍ത്തി വെച്ച് മേല്പോട്ട് നോക്കി നില്കുന്നു. രണ്ടു പൂച്ചകുട്ടികളും കരയുന്നുണ്ട് . പാവം മുകളിലെ പൂച്ചകുട്ടിക്കു താഴേക്ക്‌ ഇറങ്ങാന്‍ വയ്യെന്ന് തോന്നുന്നു. തഴെക്ക് ചാടാന്‍ അത് ഇടയ്ക്കു ശ്രമിക്കുന്നുണ്ട് ..
എന്‍റെ മനസ്സു അസ്വസ്ഥമാകാന്‍ തുടങ്ങി .. ഇനി അതിനു ചാടാന്‍ കഴിയില്ലേ ..അഥവാ ചാടിയാല്‍ തന്നെ അതിനു എന്തെങ്കിലും പറ്റുമോ ...
“ഉപ്പാ .. ങ്ങള്‍ എന്താ സ്വപനം കാണാണോ... ഇതൊന്നു വരച്ചു തരീ ...”
മോളെ.. ആ പൂച്ചകുട്ടിക്കു മരത്തിന്മേല്‍ നിന്നും ഇറങ്ങാന്‍ വയ്യ .. നോക്ക് അത് താഴേക്ക് നോക്കുന്നു .. കരയുന്നും ഉണ്ട്.
“അത് എങ്ങിനെ എങ്കിലും ചാടിക്കൊള്ളും .. നിങ്ങള്‍ ഇത് ഒന്ന് ശെരിയാക്കി തരീ.. ദേവികയുടെ പ്രോജെക്ടിനെക്കാള്‍ നന്നാവണം എന്റേത്.”
ഞാന്‍ വീണ്ടും വരയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചു. പക്ഷെ .. വരയെല്ലാം കൃത്യമായ അളവില്‍ ആവുന്നില്ല. ശ്രദ്ധ ഇടയ്ക്കു മുരിങ്ങ മരത്തിലേക്ക് പോയ്കൊണ്ടിരുന്നു .. പൂച്ചകുട്ടി ഇപ്പോള്‍ കുറെ കൂടി ശ്രമിക്കുന്നുണ്ട് .. ഞെങ്ങി ഞെരുങ്ങി അതിന്റെ തല കീഴ്പോട്ടെക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു .. താഴെ ഉള്ള പൂച്ചകുട്ടി മുരിങ്ങമരത്തില്‍ മുന്കൈകൊണ്ട് മാന്തുകയും കരയുകയും ചെയ്യുന്നു...
“ഈ ഉപ്പച്ചിക്ക് ഒരു മാര്‍ജിന്‍ വരക്കാനും കൂടി അറിയില്ല.. ഞാന്‍ വര ച്ചോളാം”
മോള്‍ ഞാന്‍ വരച്ചിരുന്ന പേപ്പറും പെന്‍സിലും സ്കെയിലും , ഒക്കെ എടുത്ത് കൊണ്ട് നിലത്തിരുന്നു .. ഞാന്‍ പൂച്ചകുട്ടികളെ തന്നെ നോക്കി ..
അപ്പോള്‍ വളരെ പ്രയാസപെട്ടു മുകളില്‍ നിന്നും ആ കറുത്ത പൂച്ചകുട്ടി മരത്തിലൂടെ തല കീഴ്പോട്ടാക്കി നിലത്തേക്കു ഊര്‍ന്നിറങ്ങി. പിന്നെ രണ്ടും കൂടി തൊട്ടപ്പുറത്തെ തൊടിയിലേക്ക്‌ ഓടിപ്പോയി..