Monday 25 June 2018

പെരുന്നാൾ



മേലാസകലം എണണ തേച്ചു പുറത്ത് നിറുത്തിയിരിക്കുകയാണ് ഞങ്ങളെ, . ഞാനും അനിയന്‍ കുഞ്ഞാവയും  എളേപ്പായുടെ  മകളും

“ഒച്ച ഇടാതെ പോയിം അവിടുന്ന്”

ഉപ്പപ്പ ഉച്ച എടുത്തു...

പുറത്ത് നിന്നും പൂമുഖത്തെ ജനവാതിലിലൂടെ അകത്തേക്ക് എത്തിനോക്കി ...

കഞ്ഞിമുക്കിയ വെളുത്ത മല്ലു തുണിയിലും ഇറക്കം കുറഞ്ഞ കുപ്പായത്തിലും കട്ടിലില്‍ ചാരി കിടന്നു അപ്പുറത്തേക്ക് നോക്കി ഇരിക്കുവായിരുന്നു ഉപ്പപ്പ.,,

ഒന്നുപ്പാ ... ഞങ്ങള്‍ ഉപ്പപ്പയെ വിളിക്കുന്നത്‌ അതാണ്‌ .
ഉപ്പപ്പ തിരിഞ്ഞു നോക്കി .. പൂ നിലാവുപോലെ മുഖത്ത് പുഞ്ചിരി ... ചുണ്ടുകള്‍ അപ്പോഴും തസ്ബീ ഹ് ഉരുവിടുന്നു ..

കണ്ണുകൊണ്ട് ആഗ്യം  കാണിച്ചപ്പോ അടുത്തേക്ക് ചെന്നു..

അമ്മായി അപ്പോള്‍ ഒരു പാത്രത്തില്‍ പൊരിച്ച പപ്പടവും കട്ടന്‍ ചായയും കൊണ്ട് വന്നു കട്ടിലിന്റെ അടുത്ത് ഉള്ള മേശയില്‍ വെച്ചു..

ഉപ്പുപ്പാ ന്‍റെ രാവിലത്തെ ഭക്ഷണം ആണ്..
ഇന്ന് ചെറിയ പെരുന്നാള്‍ ആയതു കൊണ്ടാവും വലിയ പപ്പടം .

മക്കര പറമ്പില്‍ നിന്നും വന്നിരുന്ന പപ്പടക്കാരന്‍ കാക്ക തലയില്‍ കൊട്ടയും ഏന്തി കൈകള്‍വീശി വീശി സ്കൂള്‍ മുറ്റത്തുകൂടെ വീട്ടിലേക്ക് വന്നിരുന്നു ..
കൈകള്‍ കൊണ്ട് പിടിക്കാതെ എങ്ങനെയാ പപ്പടകുട്ട തലയില്‍ ഇങ്ങനെ ഇരിക്കുന്നത് ആവോ !!

ന്നാ .. പപ്പടം .. ഉപ്പൂപ്പ ഒരു വലിയ പപ്പടം എടുത്തു തന്നു ..

“ഈ ചെറുക്കന്‍ എണണ മുഴുവനും മേത്ത് ആക്കും.
അന്‍റെ  മ്മാനോട്  കുളിപ്പിച്ച് തരാന്‍ പറയ്‌ "

അമ്മായി അകത്തേക്ക് പോയപ്പോള്‍ ഉപ്പൂ പ്പാനെ തോണ്ടി ...

ആ തോണ്ട ലിന്‍റെ അര്ത്ഥം ഉപ്പൂപ്പാക്ക് അറിയാം . തലയിണ കീഴിലേക്ക് കൈകള്‍ നീണ്ടു . ഒരു ഒറ്റ രൂപയുടെ നാണയം കയ്യിലേക്ക് വെച്ച് തന്നു .
ആരും കാണാതെ അത് കൊണ്ട് പോയി ഉമ്മ തന്ന ഒരു രൂപയുടെ കൂടെ പുസ്തകത്തിനുള്ളില്‍ കൊണ്ട് വെച്ച്.

ഇനി അതുകൊണ്ട് പൊട്ടുന്ന തോക്കും കടലാസ് തിരയും മാങ്ങണം ..

അടുക്കളയില്‍ തേങ്ങാ ചോറിന്‍റെയുംയും, പോത്തിറച്ചിയു ടെയും മണം...

അള്ളാഹു അക്ബറു ല്ലാഹു അക്ബര്‍ ....
പള്ളിയില്‍ നിന്നും തക്ബീര്‍ ...

ബാവാ ..ഉമ്മയുടെ വിളി.. അനിയനെ കുളിപ്പിച്ച് കഴിഞ്ഞു ..

ഇനി എന്‍റെ ഊഴം ആണ് . തലയിലൂടെ വെള്ളം ഒഴിച്ച് പുതിയ വാസന സോപ്പ് കൊണ്ട് പതപ്പിച്ചു ചെകിരികൊണ്ട് ഉരച്ചു ഒരു കുളിപ്പിക്കല്‍ ..

തല തുവര്ത്തി  കഴിഞ്ഞപ്പോ ഉടനെ ഒരു ഓട്ടം..
പുതിയ ട്രൌസറും കുപ്പായും ഇട്ടു ...അമ്മായി രഹസ്യമായി സൂക്ഷിച്ചുവെച്ച അത്തറിന്‍ കുപ്പിയില്‍ നിന്നും അത്തര്‍ എടുത്തു കുപ്പായത്തില്‍ തേച്ചു ..

പുസ്തകത്തില്‍ ഒളിപ്പിച്ചു വെച്ച പൈസ എടുത്ത് പോക്കറ്റില്‍ ഇട്ടു .

ഇനി ഉച്ചക്ക് ചോറ് തിന്നു കഴിഞ്ഞാല്‍ ഉമ്മയും ഞാനും അനിയനും ഉമ്മയുടെ വീട്ടിലേക്കു പോവും ... .അപ്പൊ തോക്കും തിരയും വാങ്ങാം ന്നാ ഉമ്മ പറഞ്ഞത് ...
റൌണ്ട് തിര വാങ്ങണം .. എന്നിട്ട് അത് ഇങ്ങനെ പൊട്ടിക്കണം ...
ട്ടൊ ..ട്ടൊ ..ട്ടൊ ..
**  **  ***
ഉപ്പാ ... ങ്ങള്‍ എന്താ സ്വപ്നം കാണാ ...
സിറ്റ് ഔട്ടില്‍ കസേരയില്‍ ഇരുന്നു മഴ നോക്കി ഇരിക്കുന്ന എന്നോട് ചെറിയ മകള്‍ ചോദിച്ചു

എനിക്ക് കയ്യില്‍ മയിലാഞ്ചി ഇട്ടു തരോ ..

ഇത്താത്ത മാരുടെ കല്ല്യാണം കഴിഞ്ഞപ്പോ ചെറിയ വള്ക്ക്   മയിലാഞ്ചി  ഇട്ടുകൊടുക്കാന്‍ ആളില്ലാതെ ആയി...

എനിക്ക് ശെരിക്ക് ഇടാന്‍ അറിയൂല ...

ഇങ്ങള്ക്ക് കഴിയുണ മാതിരി ഇട്ടാ മതി ..
.
റെഡി മൈഡ് മയിലാഞ്ചി കോണ്‍ തന്നിട്ട് അവള്‍ പറഞ്ഞു ..
അവള്‍ കൈ നിവര്ത്തി  പിടിച്ചു മുന്നില്‍ നിന്നു..
*****
പള്ളി തൊടിയില്‍ ഒന്നുപ്പയുടെയും ഉപ്പയുടെയും ഉമ്മയുടെയും ഖബറുകളുടെ മീസാന്‍ കല്ലുകള്‍ക്കരികില്‍  മയിലാഞ്ചി ചെടികള്‍ ഈ മഴയത്ത് തളിര്‍ത്തു പൂത്തു നില്‍കുന്നു ....
.................................................................

ബാവ രാമപുരം
Bava Ramapuram

No comments: